മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഇ.എന്‍ ശ്രീകാന്തിനെയാണ് സർവീസിൽ നിന്ന് പുറത്താക്കിയത്.
അരലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തതെന്നാണ് കണ്ടെത്തല്‍. ഗോകുല്‍ എന്നയാളെ നേരത്തെ എടിഎം കാര്‍ഡ് മോഷ്ടിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് സഹോദരിയുടെ എടിഎം കാര്‍ഡും കണ്ടെടുത്തിരുന്നു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഗോഗുലിന്റെ സഹോദരിയിൽ നിന്ന് എടിഎം കാർഡിന്റെ പിൻനമ്പർ വാങ്ങി ശ്രീകാന്ത് പണം പിൻവലിക്കുകയായിരുന്നു.
പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഗോകുലിന്റെ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ശ്രീകാന്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് കേസ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ശ്രീകാന്തിനെതിരായ വകുപ്പുതല നടപടി നിര്‍ത്തിവെച്ചിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെ സോഷ്യൽ മീഡിയയിൽ പരിഹസിച്ചതിന് ഇയാൾക്കെതിരെ നേരത്തെ വകുപ്പ് തല നടപടി സ്വീകരിച്ചിരുന്നു.
ട്രയിൻ തട്ടി മരിച്ച യുവാവിൻ്റെ മൊബൈൽ മോഷ്ടിച്ച എസ്ഐ യ്ക്കെതിരെയും, മയക്കുമരുന്ന് പിടിക്കാൻ രൂപീകരിച്ച സ്ക്വാഡ് പോലീസ് ജീപ്പിൽ മയക്കുമരുന്ന് കടത്തിയ കേസ്സിലും യാതൊരു നടപടിയുമുണ്ടായില്ല.തട്ടിപ്പുകാർക്കും കൈക്കൂലിക്കാരായ ക്രിമിനലുകൾക്കുമെതിരെ ഇതുപോലെ വകുപ്പ് തല നടപടിയെടുക്കാൻ കഴിയുമെങ്കിലും യൂണിയനുകളും സർക്കാരും മന:പൂർവ്വം ഇത്തരക്കാരെ സംരക്ഷിക്കുന്നതെന്നാണ് ഈ നടപടിയിൽ നിന്ന് വ്യക്തമാകുന്നത്.