തിരുവനന്തപുരം വര്‍ക്കലയ്ക്ക് സമീപമാണ് വള്ളം മുങ്ങി പൊലീസുകാരനെ കാണാതായത്. എസ്എപി ക്യാമ്പിലെ പൊലീസുകാരനായ ആലപ്പുഴ പുന്നപ്ര സ്വദേശി ബാലു ആണ് മരിച്ചത്. പോത്തന്‍കോട് സുധീഷ്വധക്കേസിലെ പ്രതിയായ, ഒട്ടകം രാജേഷിനെ തേടി പോയ പൊലീസുകാര്‍ അടങ്ങുന്ന സംഘം സഞ്ചിച്ച വള്ളമാണ് അപകടത്തില്‍പ്പെട്ടത്. വര്‍ക്കല സിഐയും വള്ളക്കാരനും അടക്കം നാല് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.
ഇന്ന് ഉച്ചയോടെയാണ് ഒട്ടകം രാജേഷ് ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ പിടികൂടാനായാണ് സംഘം പണയില്‍ക്കടവിലേക്ക് പുറപ്പെട്ടത്. വള്ളക്കാരനും, സിഐയും, മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമായി വള്ളത്തില്‍ പോകുകയായിരുന്നു . ഇതിനിടെയാണ് വള്ളം മറിഞ്ഞ് ബാലു ആറ്റിൽ വീണത്. വള്ളത്തില്‍ തൂങ്ങിക്കിടക്കുന്ന പൊലീസുകാരെ ആദ്യം കണ്ട തൊഴിലുറപ്പ്, തൊഴിലാളികളാണ് ബഹളമുണ്ടാക്കി മറ്റുള്ളവരെ അറിയിച്ചത്. ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. സിഐ ഉള്‍പ്പടെ രണ്ടു പൊലീസുകാരെ, ആദ്യം തന്നെ രക്ഷിക്കാൻ കഴിഞ്ഞു എന്നാല്‍ ബാലുവിനെ കാണാതെ ആകുകയായിരുന്നു.
തുടർന്ന് അഗ്നിരക്ഷാസേന എത്തി ബാലുവിനെ കണ്ടെത്തി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എസ്എപി, ക്യാമ്പിലെ പൊലീസുകാരനായ ബാലു വര്‍ക്കല ശിവഗിരി ഡ്യൂട്ടിയിലായിരുന്നു. അവിടെ നിന്നാണ് കൊലക്കേസ് പ്രതിക്കായുള്ള തെരച്ചില്‍ സംഘത്തിലേക്ക് ഉള്‍പ്പെടുത്തിയത്.
പോത്തന്‍കോട് സുധീഷ് കൊലപാതക കേസില്‍ പതിനൊന്ന് പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയും ഗുണ്ടാ സംഘത്തലവനുമാണ് ഒട്ടകം രാജേഷിനെ മാത്രമാണ് ഇനി പിടികൂടാനുള്ളത്.അമിതഭാരം താങ്ങാനാവാതെയാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.