സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഹോളോബ്രിക്‌സ്-ഇന്റര്‍ലോക് കമ്പനി ഉടമ ആത്മഹത്യ ചെയ്തു. വിളപ്പില്‍ശാല നെടുങ്കുഴി ചെല്ലുമംഗലം കല്ലുമല ശിവന്റെ ഭാര്യ രാഖി(47) എന്ന സംരംഭകയാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ കമ്പനി ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്ഡൗണ്‍ പ്രതിസന്ധി മൂലം 30 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. ലോൺ തുക കൃത്യമായി അടച്ചിരുന്നത് കോവിഡ് കാരണം അടവ് മുടങ്ങി. ഇതോടെ ലോൺ അടയ്ക്കാനായി വട്ടി പലിശയ്ക്ക് പണം കടം വാങ്ങുകയായിരുന്നു.മുതലും പലിശയും കൂട്ടു പലിശയുമായി വലിയ തുകയായി.
പ്രതിസന്ധി മാറുമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോഴാണ് ജില്ലയിൽ ഒമിക്രോൺ സ്ഥിതീകരിച്ചത്.ഇതോടെ വീണ്ടും ലോക് ഡൗൺ വരുമോ എന്ന ഭീതിയിലായിരുന്നു രാഖി , ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.
സാങ്കേതിക സര്‍വകലാശാല ആസ്ഥാനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി ഇവരുടെ 23 സെന്റിന്റെ രേഖകള്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍ ആദ്യ ഘട്ടം 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്ന് ഇവരുടെ വസ്തുവിനെ ഒഴിവാക്കി. വസ്തുവിന്റെ രേഖകള്‍ സര്‍ക്കാർ തിരികെ നൽകാത്തതിനാൽ മറ്റൊരു ലോണിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല, ഇതോടെ മാനസ്സികമായി തകര്‍ന്നു. വസ്തുവിൻ്റെ രേഖകൾ ഇപ്പോഴും സർക്കാരിൻ്റെ കൈവശമാണ്. അമ്മയുടെ മരണത്തോട മാനസ്സികമായി തകർന്നിരിക്കുകയാണ് ഏക മകനായ ശ്രീശരണ്‍.