തിരുവനന്തപുരം പാറശ്ശാല വിനു (പാണ്ടി ബിനു ) കൊലക്കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആറയൂര്‍ കടമ്പാട്ട് മേലേ പുത്തന്‍വീട്ടില്‍ ഷാജി (പുളിങ്കുത്തി ഷാജി 42), ആറയൂര്‍ എള്ളുവിള പുത്തന്‍ വീട്ടില്‍ അനി (പല്ലന്‍ അനി 43) എന്നിവരെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ ജഡ്ജ് സി സുഭാഷ് ശിക്ഷിച്ചത്.കൊലപാതകത്തിന് കൂട്ടുനിന്ന മറ്റു നാല് പ്രതികളെ വെറുതെ വിട്ടു.
2019 ഏപ്രില്‍ 20 ന് ആയിരുന്നു ഷാജിയും സുഹൃത്തായ അനിയും ചേര്‍ന്ന് പാണ്ടി വിനുവിനെ കൊലപ്പെടുത്തി ചക്കിൽ കെട്ടി കുഴിച്ചിട്ടത്. അച്ഛന്‍ കൃഷ്ണന്റെ പേരിലുള്ള വസ്തുക്കള്‍, ബലമായി എഴുതിവാങ്ങുന്നതിന് ഷാജി, പാണ്ടി വിനുവിന് ക്വട്ടേഷന്‍ നല്‍കിയിരുന്നു. പ്രമാണം ഒപ്പിട്ട് വാങ്ങിയശേഷം കൃഷ്ണനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി തുടര്‍ന്ന് മൃതദേഹം മാര്‍ത്താണ്ഡത്തിനു സമീപം ആറ്റിൽ കൊണ്ടിട്ട് തെളിവ് നശിപ്പിച്ചു . ഇതിന് കൊട്ടേഷൻ ഫീസായി സംഭവത്തിനുശേഷം വിനു പത്തുലക്ഷം രൂപ ഷാജിയോട് പലപ്പോഴായി ആവശ്യപ്പെട്ടു.
പണം നല്‍കിയില്ലെങ്കില്‍ അച്ഛനെ കൊലപ്പെടുത്തിയ വിവരം പുറത്തു പറയുമെന്ന് വിനു പലപ്പോഴും ഷാജിയെ ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു. വഴങ്ങാതെ വന്നതോടെ പരശുവയ്ക്കൽ സ്വദേശികളായ ചിലരെ കൊണ്ട് ക്രൂരമായി മർദിച്ചു. കാശ് നൽകാതിരിക്കാനും ആക്രമിച്ചതിലുള്ള വൈരാഗ്യവും കാരണമാണ് ആറയൂരിലെ വീട്ടില്‍ വിളിച്ചുവരുത്തി ഷാജിയും, അനിയും ചേര്‍ന്ന് വിനുവിനെ കൊലപ്പെടുത്തിയത്.കൊലപ്പെടുത്താനെന്നറിയാതെ വിനുവിനെ വീട്ടിലെത്തിച്ചത് മൂന്നാംപ്രതി, ദീപേന്ദ്രകുമാറാണ്. ഷാജിയും അനിയും ചേര്‍ന്ന് വിനുവിനെ കൊലപ്പെടുത്തുന്നതിനിടെ, ഇതു കണ്ട് ഭയന്ന ദീപേന്ദ്രകുമാര്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. പാണ്ടി വിനുവിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വീട്ടില്‍ ചാക്കില്‍ പ്രതികള്‍ ഒളിപ്പിച്ചുവെച്ചു. ഇത് കക്കൂസ് ടാങ്കില്‍, ഇടുന്നതിനായി 12-ാം സാക്ഷിയായ വിനയകുമാറിനെ ഇവര്‍ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി.
പാണ്ടി വിനുവിന്റെ മൃതദേഹം കണ്ട് ഓടിയ വിനയകുമാറിനെ, പ്രതികള്‍ മര്‍ദിച്ചു.ഇതിനെ തുടര്‍ന്ന് ഇയാള്‍ പോലീസിന് നല്‍കിയ മൊഴിയനുസരിച്ചാണ് പ്രതികള്‍ പിടിയിലായത്.തിരുവനന്തപുരത്ത് മദ്യശാലയിൽ തല്ലുണ്ടാക്കിയതിന് പോലീസിൽ പിടിയിലായപ്പോഴാണ് ഇയാൾ കൊലക്കേസ്സിൽ ഒളിവിൽ കഴിഞ്ഞയാളെന്ന് മനസ്സിലായത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൃഷ്ണന്‍, കൊലപാതകവും പുറംലോകമറിഞ്ഞത്. പാറശ്ശാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആകെ ആറ് പ്രതികളാണുണ്ടായിരുന്നത് . നാലാംപ്രതി പദ്മഗിരീഷ്, അഞ്ചാംപ്രതി ഗോപകുമാര്‍ , ആറാംപ്രതി ജിജിവിദ്യ, എന്നിവര്‍ ഷാജി കൊലപാതകം നടത്തിയ വിവരം അറിഞ്ഞിട്ടും പോലീസിനെ വിവരമറിയിച്ചില്ലെന്നാണ് കേസ്.
പാറശാല സഐ ആയിരുന്ന കെഎസ് വിജയന്‍ അന്വേഷണം നടത്തിയ കേസില്‍ സി.ഐ ജി. രാജ്കുമാറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാരിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പാറശാല എ. അജികുമാര്‍ ഹാജരായി. ഈ കേസ്സുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ 63 സാക്ഷികളെ, വിസ്തരിക്കുകയും 130 രേഖകളും 50, കേസില്‍പ്പെട്ട വസ്തുക്കളും കോടതിയില്‍ ഹാജരാക്കിയിരുന്നു