അരൂരിൽ അശ്രദ്ധമായി റെയില്‍വെ പാളത്തിലൂടെ ഇയര്‍ ഫോണില്‍ പാട്ട് കേട്ടുകൊണ്ട് നടക്കുകയായിരുന്ന മകനെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചു. ചന്തിരൂര്‍ പുളിത്തറ വീട്ടില്‍ പുരുഷോത്തമനും മകന്‍ നിധീഷുമാണ് മരിച്ചത്.ഇന്നലെ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസ് ട്രെയിന്‍ തട്ടിയാണ് ദാരുണ അപകടം ഉണ്ടായത്.
ചന്തിരൂര്‍ റെയില്‍വെ ലെവല്‍ കോസിന് സമീപം ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു അപകടം. റെയില്‍വെ പാളത്തിലൂടെ ഇയര്‍ ഫോണില്‍ പാട്ട് കേട്ടുകൊണ്ട് പോകുമ്പോഴാണ് ട്രെയിനെത്തിയത്. ഇതു കണ്ട് മകനെ അപകടത്തിൽ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അച്ഛന്‍ പുരുഷോത്തമനും ട്രയിൻ തട്ടി അപകടത്തില്‍പ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് കുറച്ചു സമയം ട്രെയിന്‍ അവിടെ നിര്‍ത്തിയിട്ടു.ഉടൻ തന്നെ റെയില്‍വേ പോലീസ് എസ്‌ഐ രമേശും സംഘവും സ്ഥലത്തെത്തി അപകട സ്ഥലം പരിശോധിച്ചു. അരൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹം കുമ്പളം ശാന്തിവനം ശ്മശാനത്തില്‍ സംസ്‌കരിച്ചു.
മരിച്ച നിധീഷിന് വാഹനാപകടത്തില്‍ രണ്ട് വര്‍ഷം മുമ്പ് ഓര്‍മ്മശക്തി നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്നു. രോഗത്തില്‍ നിന്ന് ഇപ്പോഴും മുക്തി വന്നില്ലെങ്കിലും ഒരു വര്‍ഷമായി ചെറിയ ജോലികള്‍ ചെയ്ത് വരുമ്പോഴാണ് ഈ അപകടമുണ്ടായത് അച്ഛൻ പുരുഷോത്തമന്‍ മത്സ്യ തൊഴിലാളിയാണ്.നിഷാദ് സഹോദരനാണ്.