കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ക്രമക്കേട് ആരോപണത്തില്‍ മുന്‍ ഡിഎംഒ ഡോ: പ്രഭുദാസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ,ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ വിജിലന്‍സിന്റെ, ചുമതലയുളള അഡീഷനല്‍ ഡയറക്ടര്‍, പാലക്കാട് ഡിഎംഒ എന്നിവരടങ്ങുന്ന, മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്. ക്രമക്കേട് സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
ആശുപത്രിയുടെ വാര്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഡോ: പ്രഭുദാസ് അഴിമതി നടത്തിയന്നായിരുന്നു ആരോപണം. അതേസമയം, ആശുപത്രിയിലെ എച്ച്എംസി അംഗങ്ങള്‍ അഴിമതി, നടത്തി എന്ന് ആരോപിച്ച് പ്രഭുദാസും രംഗത്തുവന്നിരുന്നു. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം വന്നാല്‍ തെളിവ് നല്‍കുമെന്നും, ഡോ: പ്രഭുദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
തുടർന്ന് ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഊരുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ, നടപടിയില്‍ വിയോജിപ്പറിയിച്ച് പരസ്യ വിമര്‍ശനവും പ്രഭുദാസ് നടത്തിയിരുന്നു. തന്നെ മാറ്റിനിര്‍ത്തി, കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഒരുപാട് കാര്യങ്ങള്‍ ആവശ്യപെട്ടിട്ടും ഒന്നും നടപ്പാക്കാതെ ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍, മാത്രമാണ് അട്ടപാടിയെ സര്‍ക്കാര്‍ പരിഗണിക്കുന്നത് എന്നുമായിരുന്നു പ്രഭുദാസിന്‍റെ വിമര്‍ശനം.
ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രഭുദാസിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടായി, സ്ഥലം മാറ്റി. പട്ടാമ്പി തലൂക്ക് ആശുപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുല്‍ റഹ്മാനാണ്, കോട്ടത്തറ ആശുപത്രിയുടെ പുതിയ ഡിഎംഒ.