Type Here to Get Search Results !

ഓണസദ്യ മാലിന്യക്കുഴിയില്‍ തളളി പ്രതിക്ഷേധിച്ച തൊഴിലാളികള്‍ക്ക് എതിരെയുള്ള നടപടി പിന്‍വലിക്കുമെന്ന് മേയര്‍

ഓണസദ്യ മാലിന്യക്കുഴിയില്‍ തളളി പ്രതിക്ഷേധിച്ച തൊഴിലാളികള്‍ക്ക് എതിരെയുള്ള നടപടി പിന്‍വലിക്കുമെന്ന് മേയര്‍
ഓണസദ്യ മാലിന്യക്കുഴിയില്‍ തളളിയ സംഭവത്തില്‍ പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികള്‍ക്കെതിയുള്ള നടപടി പിന്‍വലിക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍.ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിക്കും.ശിക്ഷാ നടപടി എന്ന നിലയില്‍ അല്ല നടപടി സ്വീകരിച്ചത്.ആദ്യ ഘട്ടത്തില്‍ തൊഴിലാളികളുടെ വിശദീകരണം എങ്ങനെയാണോ ചോദിക്കേണ്ടത് ആ നിലയില്‍ നമ്മള്‍ ചോദിച്ചതാണ്.അതില്‍ വ്യക്തതക്കുറവ് ഉളളത് കൊണ്ടും അന്വേഷണത്തിന്റേയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും മേയര്‍ വ്യക്തമാക്കി.


ശിക്ഷ എന്ന നിലയില്‍ അല്ല നടപടി സ്വീകരിച്ചത്.കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുക.ആ അന്വേഷണത്തിന്റെ ഭാഗമായി അവര്‍ക്ക് പറയാനുളളത് കേള്‍ക്കുക എന്നതാണ് നഗരസഭ ആലോചിച്ചിട്ടുളളത്.ഉദ്യോഗസ്ഥര്‍ക്കെതിരെ ജീവനക്കാരുടെ പരാതി ലഭിച്ചിട്ടില്ല.ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ അവര്‍ക്ക് പരാതി ഉണ്ടെങ്കില്‍ പ്രത്യേക സ്റ്റാന്‍ഡിങ് കമ്മിറ്റി ചുമതലപ്പെടുത്തി കൊണ്ട് അന്വേഷിക്കുമെന്നും’മേയര്‍ അറിയിച്ചു.ഓണസദ്യ മാലിന്യക്കുഴിയില്‍ തള്ളിയതില്‍ നഗരസഭ ഏഴ് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും മറ്റ് നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.ആഹാരത്തിനോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുകയാണെന്ന് ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ മേയര്‍ പ്രതികരിച്ചിരുന്നു.സംഭവത്തിന് പിന്നാലെ മേയര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഉയര്‍ന്നത്.നടപടി പിന്‍വലിക്കാന്‍ സിഐടിയു ആവശ്യപ്പെടുമെന്ന് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞിരുന്നു.പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുകയെന്ന നിലപാട് പാര്‍ട്ടിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററും പ്രതികരിച്ചു.